Thursday, February 16, 2012

ഏപ്രില്‍ 19




കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം മാത്രം വന്നില്ല. ജീവിതത്തിലൊരുപാടു പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും അവയെന്‍റെ ഉറക്കത്തെ ബാധിച്ചിട്ടില്ല. പക്ഷെ, ഇന്ന് അറിയാതെ ഞാന്‍ ഉദ്വേഗത്തിന് അടിമയാകുന്നു. ഇത്രയും ഞാന്‍ ആലോസരപ്പെടാനുണ്ടായ കാരണം ആലോചിച്ചപ്പോള്‍ തന്നെ ഹൃദയം പൊടിച്ചുകൊണ്ട് ആ സംഭവങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു.

പരീക്ഷാക്കാലം പരിചയുമെടുത്തു മുന്‍പില്‍ വന്നു നില്‍ക്കുന്നു. അഹങ്കാരം കാട്ടി ഇന്നുവരെ കളഞ്ഞത് മൂന്ന് സെമെസ്ടറുകള്‍; ലാബും തിയറിയും ഇടിത്തീയായി വന്നപ്പോള്‍ കിട്ടിയത്‌ എട്ട് സപ്ലികള്‍;എങ്കിലും വീട്ടുകാര്‍ക്കിന്നും ഞാന്‍ 'ഓള്‍ ക്ലിയർ' മകനാണല്ലോ! ഈ കള്ളങ്ങളെല്ലാം കൂടി എവിടെ കൊണ്ടുപോയി പൂഴ്ത്തുമെന്നറിയാതെ ഞാനുമിടയ്ക്കു പകച്ചു നില്‍ക്കാറുണ്ട്. ഈ സെം കൂടി കഴിഞ്ഞാല്‍ സപ്ലി പതിനാര്‍  എത്തുമെന്നുറപ്പിച്ചൊരു  നെടുവീര്‍പ്പിടുമ്പോള്‍ അച്ഛന്‍റെ ഫോണ്‍ വന്നു. കുറ്റബോധം നിറഞ്ഞ മനസുമായി ആ ഫോണ്‍ എടുക്കുമ്പോളെന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

"മോനെ, എന്തൊക്കെയുണ്ട് വിശേഷം?" അച്ഛന്‍റെ സ്നേഹം നിറഞ്ഞ ശബ്ദം മറുതലയ്ക്കൽ മുഴങ്ങി.

"ഒന്നൂല, വെറുതെയിരിക്കുന്നു. അച്ഛന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ?"
"ചെയ്തു. അടുത്ത ആഴ്ച. ഏപ്രില്‍ 11. മോന്‍ വരില്ലെ വിഷൂന്?"

"വരാം അച്ഛാ, പക്ഷേ, എനിക്ക്  പതിനേഴാം തീയതി ഒരു പ്രാക്ടികല്‍ എക്സാമുണ്ട്. അത് കാരണം ചിലപ്പോള്‍ വരില്ലായിരിക്കും. എങ്കിലും ഞാന്‍ നോക്കാം. അച്ഛന്‍റെ കൂടെ വിഷു  ആഘോഷിക്കാന്‍ കിട്ടുന്ന അവസരമല്ലെ, അത് കളയുന്നില്ല"

"വിഷുവിന് കൂടിയിട്ട് മോന്‍ തിരിച്ചു പൊയ്ക്കോ. വരണം കേട്ടോ. പിന്നെ അച്ഛന്‍ വരുമ്പോള്‍ മോനെന്താ വേണ്ടത് ?"

"ഞാന്‍ അച്ഛനോട് പറയാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ഒരു മൊബൈല്‍ ഉണ്ട്, നോക്കിയ 5310. അത് വേണം. കൂടാതെ അതിനു ഒരു ബ്ലൂ ടൂത്ത്‌ ഹെഡ് സെറ്റും."

"വേറെ എന്തെങ്കിലും വേണോട കുട്ടാ?"
"വേറെ ഒന്നും വേണ്ട."
"എങ്കില്‍ ശരി, അച്ഛന് ഡ്യൂട്ടി ടൈമായി. മോന്‍ പഠിക്ക്. അച്ഛന്‍ ഇനി വരുന്നതിന് മുന്‍പ്‌ വിളിക്കാം. ബൈ. ഉമ്മ."

അച്ഛന് ഉമ്മ കൊടുത്തു ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സിലുറപ്പിച്ചു, ലാസ്റ്റ്‌ സെമ്മില്‍ പോയ പ്രാക്ടികല്‍ ഈ സെമ്മില്‍ പൊക്കിയെ അടങ്ങു എന്ന്. ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. അച്ഛന്‍ വരുമെന്ന് പറഞ്ഞ ദിവസമെത്തി. എനിക്കെത്താൻ പറ്റില്ലെന്ന കാര്യം വീട്ടില്‍ അമ്മയോടും പറഞ്ഞു.
"അച്ഛനും വരുന്നില്ല"
"അതെന്തു പറ്റി?"
"ടിക്കറ്റ്‌ OK ആയില്ല. പക്ഷേ പത്തൊമ്പതാം തീയതി വരും. മോന്‍ വിഷൂന് വരണം, അതായതു നാളെ തന്നെ തിരിക്കണം."

"അമ്മേ എനിക്ക് 17th ലാബ്‌ ഉണ്ട്. "

"എന്നാലും നീ വരണം; വന്നേ പറ്റു."
"അമ്മ ഇത്രയും പറഞ്ഞതല്ലേ വന്നേക്കാം. ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം ഇപ്പോള്‍ പഠിക്കുവാ"

"ശരി" അമ്മയും സംസാരം അവസാനിപ്പിച്ചു.

അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചു. രാവിലെ ഏറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. നാട്ടിലെ സിം ഇട്ട് ചേട്ടനെ വിളിച്ചു.

"ഡാ, നീ വേഗം വാ. എങ്ങും കറങ്ങിത്തിരിഞ്ഞു നില്‍ക്കരുത്. പിന്നെ കീ ജനാലയ്ക്കു അരുകിലുണ്ട്. നീ ബൈക്കെടുത്ത് വല്യമ്മച്ചിയുടെ വീട്ടിലേക്ക് വരണം." ചേട്ടന്‍റെ ആജ്ഞ മറുതലക്കല്‍ മുഴങ്ങി.
"അതെന്താ അവിടെ സ്പെഷ്യല്‍"?"
"അവിടുത്തെ പശു ചത്തു"
"അതിന്‍റെ പതിനാറ് ഇന്നാണോ?"
"അല്ല, ഇന്ന് അവിടെ ഒരു പൂജ ഉണ്ട്. അവര്‍ക്ക് എന്തോ ദോഷങ്ങള്‍ ഉള്ളതുകൊണ്ടാണ് പശു ചത്തതെന്ന്. ദോഷം തീരാന്‍ ഒരു പൂജ. നീ അങ്ങോട്ട് വന്നേക്കണം. താമസിക്കരുത്."

"ഉം" എന്ന് അനിഷ്ടത്തോടെ ഒന്നിരുത്തി മൂളി ഞാന്‍ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.

വീട്ടിലെത്തി, കുളിച്ച്, കൂളിംഗ്‌ ഗ്ലാസും വെച്ച് ബൈക്കില്‍ പറന്ന് വല്യമ്മച്ചിയുടെ  ഗേറ്റ് കടന്നപ്പോള്‍ തന്നെ പൂജയുടെ മണിയടി ശബ്ദം എന്നെ വരവേറ്റു. എല്ലാവരും ഹോമാഗ്നി നോക്കി കണ്ണടച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരു പശുവിന്‍റെ പേരില്‍ ഉള്ള അന്ധ വിശ്വാസങ്ങളെന്ന് മനസ്സില്‍ ആലോചിച്ചമ്മയെ നോക്കി. അമ്മ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നു, കൂടെ ചേട്ടനും. അവരുടെ പിന്നിലായി ഇരുന്ന എന്നെ വല്യമ്മ മുന്നലേക്കിരിക്കാൻ വിളിച്ചു. അങ്ങനെ ഞാനും മുന്‍ നിരയില്‍ പെട്ടു.

പൂജാരി എന്തൊക്കെയോ ജപിച്ചിട്ടഗ്നിയില്‍ മറ്റെന്തോ എറിഞ്ഞു കളിക്കുന്നത് ഞാന്‍ കണ്ടു. ചെറിയ ചിരി ഉള്ളില്‍ വന്നെങ്കിലും ശകാരം ഭയന്ന് ചിരി ഉള്ളിലമര്‍ത്തി. ആ നിശ്ശബ്ദത ഭേദിച്ച് തിരുമേനിയുടെ ശബ്ദം മുഴങ്ങി.

"നന്നായി പ്രാര്‍ത്ഥിച്ച് ആ തളികയിലിരിക്കുന്ന പൂവെടുത്ത് ഞാന്‍ പറയുമ്പോള്‍ അഗ്നിയില്‍ സമര്‍പ്പിക്കുക. രോഗിയുടെ പേരും നക്ഷത്രവുമെന്താ?"

"ജനാര്‍ദ്ദനന്‍ നായർ, മകം" ചേട്ടന്‍റെ മറുപടി എന്‍റെ നെഞ്ചില്‍ ഒരു വജ്രായുധം പോലെ പതിച്ചു. ഒപ്പം ഒരായിരം ചോദ്യങ്ങളും! എന്‍റെ അച്ഛന്‍ രോഗിയോ?

പൂജ അവസാനിപ്പിച്ച് തിരുമേനി ദക്ഷിണ വാങ്ങിക്കൊണ്ട് പറഞ്ഞു.

"ഇനി ഒന്നും പേടിക്കാനില്ല. ആള്‍ രക്ഷപെടും. എന്‍റെ പൂജകള്‍ ഇന്നുവരെ വെറുതെയായിട്ടില്ല."
30000 രൂപയും വാങ്ങി  അയാള്‍ സ്ഥലം വിട്ടശേഷം എന്‍റെയടുത്ത്  ചേട്ടനെല്ലാം വിശദമാക്കി. വരാന്‍ ഉറപ്പിച്ച ദിവസത്തിന്‍റെ തലേന്ന് ബ്ലഡ്‌ പ്ലേറ്റ്ലെറ്റുകള്‍ കുറഞ്ഞതുമൂലം അച്ഛന്‍ തലചുറ്റിവീണു പോലും.എല്ലാവരുടേം മുന്‍പിൽ കണ്ണുകള്‍ തുളുമ്പാതെ പിടിച്ചു നിന്നു. അടുത്ത ദിവസം വിഷുക്കണിയായി  കണ്ടതെന്‍റെ കണ്ണുകളില്‍ മറ സൃഷ്ടിച്ച കണ്ണുനീര്‍ തുള്ളികളെ ആയിരുന്നു. ഭഗവാന്‍റെ മുന്നില്‍ കരഞ്ഞു പറഞ്ഞു, മുരുകന്‍ സ്വാമിക്ക് ശയന പ്രദിക്ഷണം ചെയ്തു. അച്ഛന്‍റെ ജീവന്‍ തിരിച്ചു കിട്ടാന്‍ പകരം സ്വന്തം ജീവന്‍ വാഗ്ദാനം ചെയ്തു. അച്ഛനൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസത്തില്‍ പരീക്ഷയെ നേരിടാന്‍ തിരികെ കോളേജിലേക്ക് ട്രെയിന്‍ കയറി.
പ്രാക്ടിക്കല്‍ എക്സാം തീര്‍ന്ന ഉടന്‍ അച്ഛന്‍റെ വിശേഷം അറിയാന്‍  ഖത്തറിലെ    ഹോസ്പിറ്റലിലേക്ക്  വിളിച്ചു. മറുപടി നല്‍കിയത് അച്ഛന് കൂട്ടിരുന്ന അമ്മയുടെ സഹോദരി പുത്രനും.

"അച്ഛന് കുഴപ്പമൊന്നുമില്ല. നീ പ്രാര്‍ത്ഥിക്ക്. ബോധം വീണല്ലോ. ഇന്ന് ഫുഡും കഴിച്ചു."
ആ ആശ്വാസ വചനം കേട്ട് ഞാന്‍ വീണ്ടും അമ്പലത്തിലേക്ക് തിരിച്ചു. ഭഗവാന് മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 20 രാവിലെ ഫോണ്‍ ശബ്ദിച്ചു. പതിവില്ലാതെ അമ്മാവന്‍റെ നമ്പര്‍ കണ്ടപ്പോളേ എന്‍റെ മനസ് തേങ്ങി.

"കൊച്ചു മോനെ, നിന്നെ വിളിക്കാന്‍ വല്യച്ചനും ജിനൂം കൂടി വരുന്നുണ്ട്. മോന്‍ അവരുടെ കൂടെ ഇങ്ങു വരണം. അമ്മക്ക് മോനെ കാണണം എന്ന്."
"എന്‍റെ അച്ഛന്‍ പോയി അല്ലെ?"

"അങ്ങനെ അല്ല. നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത്‌? ഒരു കുഴപ്പവുമില്ല"

"ഓഹോ, എങ്കില്‍ ഞാന്‍ വരുന്നില്ല. അച്ഛന്‍ നാട്ടില്‍ വന്നിട്ട് വരാം."

"മോനെ നീ വരണം" അമ്മാവന്‍റെ ശബ്ദം പതറുന്നത് ഞാനറിഞ്ഞു.
"സത്യം പറ, എന്‍റെ അച്ഛന്‍........ ..?" ഞാന്‍ പിടി മുറുക്കി.

"പോയി"
"ഞാന്‍ വരാം" യാന്ത്രികം ആയി ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് ജിനുച്ചേട്ടനും വല്യച്ഛനും വേണ്ടി കാത്തിരുന്നു. അധികം വൈകാതെ തന്നെ അവരെത്തി.

"എന്തിനാ വന്നെ? ഞാന്‍ അങ്ങ് വന്നേനേം" എന്ന ചോദ്യം അവരെ വരവേറ്റു.

മറുപടി പറഞ്ഞത് ജിനുച്ചേട്ടന്‍ ആയിരുന്നു

"കുഞ്ഞമ്മക്ക് ഭയം! നീ വല്ലതും ചെയ്തു കളയുമോന്ന്. അതാ ഞങ്ങളെ വിട്ടത്."

വേദനയില്‍ കലര്‍ന്ന ചിരി മറുപടിയായി നല്‍കി കൊണ്ട് ചോദിച്ചു

"ചേട്ടന്‍റെ കൈയ്യില്‍ ആ പൂജ നടത്തിയ തിരുമേനിയുടെ നമ്പര്‍ ഉണ്ടോ?"

"ഉണ്ട്, എന്തിനാ ?"

"തരു, എനിക്കൊന്നു സംസാരിക്കണം."

ചേട്ടന്‍ തന്ന ആ നമ്പര്‍ ഡയല്‍ ചെയുമ്പോള്‍ ഉള്ളില്‍ രോഷം പടരുകയായിരുന്നു.

"ഹലോ" തിരുമേനിയുടെ ശബ്ദം മുഴങ്ങി

"തിരുമേനി ഓര്‍ക്കുന്നുണ്ടോ? കഴിഞ്ഞ ആഴ്ച മാന്നാര്‍ ഒരു പൂജ ചെയ്തത്?"

"ഉണ്ടല്ലോ"

"പന്ന പുല്ലേ, എന്‍റെ അച്ഛന്‍ രക്ഷപെടുമെന്നു പറഞ്ഞു എന്‍റെ അമ്മേ പറ്റിച്ചു കാശടിച്ചു മാറ്റാന്‍ പൂജ ചെയ്ത പട്ടി; വിഷമങ്ങള്‍ക്കൊണ്ട് ആളുകള്‍ അമ്പലത്തില്‍ വന്ന്‌ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ കുംഭ നിറക്കാന്‍ ഇരയെ കിട്ടിയെന്നു സന്തോഷിച്ച് അവരെ പൂജ, മാങ്ങാ, തേങ്ങ എന്ന് പറഞ്ഞു കുടുക്കിയാല്‍ നീ വിവരമറിയും. കേട്ടോട നായെ!"

ഗണപതിക്ക് തേങ്ങ ഉടക്കുന്ന വ്യഗ്രതയോടെ ആത്മീയ ബിസിനസ്‌കാരന്‍ ഫോണ്‍ കട്ട്‌ ചെയ്തു. മനസ്സിലെ വിഷമം കടിച്ചമര്‍ത്തി അവര്‍ക്കൊപ്പം വീട്ടിലെത്തി. കരഞ്ഞു തളര്‍ന്ന അമ്മയേയും എന്നെ കണ്ട് വിതുമ്പിപ്പോയ ചേട്ടനേയും കെട്ടിപ്പിടിച്ച്, അച്ഛന്‍ അവസാനമായി ഗള്‍ഫില്‍ നിന്നു വരുന്നതും കാത്ത് ഞങ്ങളിരുന്നു. ഏപ്രില്‍ 22 രാവിലെ എയര്‍പോര്‍ട്ടില്‍ അച്ഛനെത്തി. എന്നും അച്ഛനെ വിളിക്കാന്‍ ഞങ്ങള്‍ പോയിരുന്നു, പക്ഷേ അവസാനമായി വരുമ്പോള്‍ വിളിക്കാന്‍ പോകണമെന്നാഗ്രഹിച്ചിട്ടും പോകാന്‍ പറ്റിയില്ല.

'വെള്ള വണ്ടി' വീട്ടുമുറ്റത്ത്‌ വന്നുനിന്നു. അതില്‍ നിന്നുമൊരു തടിപ്പെട്ടി പുറത്തേക്കെടുത്തു. അതില്‍ എന്‍റെ അച്ഛന്‍.; ആ മുഖം കാണാന്‍ ഞാന്‍ വെമ്പല്‍ക്കൊണ്ടിരുന്നു. എന്നും വരുമ്പോള്‍ നേരെ കിടക്കമുറിയില്‍ച്ചെന്ന്, കൊണ്ടുവന്ന പെട്ടികള്‍ മക്കളേക്കൊണ്ട് തുറപ്പിച്ച് എന്തൊക്കെ കൊണ്ടുവന്നുവെന്ന് പറഞ്ഞിരുന്ന അച്ഛന്‍, ആദ്യമായി അകത്തേക്ക് കടക്കാതെ കാര്‍പ്പോര്‍ച്ചില്‍ വിശ്രമിച്ചു. അച്ഛന്‍റെ വലതു വശത്തായി, ആ നെഞ്ചില്‍ കൈ വെച്ച് ഞാനും ഇരുന്നു.  അച്ഛനോടത്രയും നാള്‍  മറച്ചു വെച്ച എന്‍റെ എല്ലാ രഹസ്യങ്ങളും ഞാന്‍ പറഞ്ഞു. പരീക്ഷയില്‍ തോറ്റതും, ഉണ്ടാക്കിയ അടികളും, പുകിലുകളും, പ്രണയ തീവ്രതകളും അടക്കമെല്ലാം ഇറക്കി വെച്ച് അച്ഛന്‍റെ മുന്നില്‍ ഞാന്‍ കുമ്പസരിച്ചു. അന്ന് വൈകുന്നേരം  മക്കള്‍ക്ക്‌ കാണാന്‍ ഒരുപിടി ചാരം മാത്രം ബാക്കി വെച്ച് അച്ഛന്‍ പരലോകത്തേക്കു മടങ്ങി.

5 ദിവസം കഴിഞ്ഞു സഞ്ചയനം. അതിന്‍റെ തലേന്ന് അച്ഛന്‍റെ പെട്ടികള്‍ ശ്രദ്ധിച്ചു.  അച്ഛന്‍ തന്നെ എല്ലാം പാക്ക് ചെയ്തതിന്‍മേല്‍  സ്വന്തം കൈപ്പടയിൽ  'from Doha to TVM'  എന്നെഴുതിയിരിക്കുന്നു.  'B.J Nair' എന്ന പേരിനു മുന്‍പില്‍ Late എന്ന് എഴുതേണ്ട പണി മാത്രമേ സുഹൃത്തുക്കള്‍ക്ക് വന്നുള്ളൂ. മരണത്തില്‍ പോലും അച്ഛന്‍ ആരെയും ബുദ്ധിമുട്ടിച്ചില്ല.  ആ പെട്ടികളില്‍ ഒന്ന് പൊട്ടിച്ചു. അതില്‍ ഒരു മൂലയ്ക്ക് 'നോക്കിയ 5310' പാക്കറ്റ്! കൊച്ചുമോന് അച്ഛന്‍റെ അവസാന സമ്മാനം. അതും കെട്ടിപിടിച്ചു പൊട്ടിക്കരയുമ്പോള്‍ മറച്ചുവെച്ച സത്യങ്ങള്‍ കുറ്റബോധമായി മനസ്സിനെ പൊള്ളിക്കുന്നത് ഞാന്‍ അറിഞ്ഞു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാനാകുന്ന ജീവന്‍റെ വിത്തിട്ടടച്ച അച്ഛന്‍റെ അസ്ഥികള്‍ ഒരു ചെറിയ മൺകുടത്തിലിട്ടടയ്ക്കാൻ പുത്രന്മാരെ കാലം നിയോഗിച്ച ദിവസം. സഞ്ചയനം എന്ന ദിവസം!  കര്‍മ്മങ്ങള്‍ കഴിഞ്ഞുടന്‍ തന്നെ  ഞാന്‍ കോളേജിലേക്ക് ബസ്‌ കയറി. അടുത്ത ദിവസം കോളേജിലെത്തി ഹാള്‍ ടിക്കറ്റ്‌ വാങ്ങി. ഇന്ന് സൂര്യന്‍ അസ്തമിച്ചുദിച്ചാല്‍ എക്സാം. പഠിക്കണം, പഠിച്ചേ പറ്റു. അച്ഛന്‍റെ സ്നേഹത്തിന്  പകരം നല്‍കാന്‍  ഈ ഡിഗ്രിയെങ്കിലും വേണം. കണ്ണുനീര്‍ തുടച്ച് പഠിക്കാന്‍ ബുക്ക്‌ കൈയ്യില്‍ എടുക്കുമ്പോള്‍ അക്ഷരങ്ങളെ മറച്ചുകൊണ്ട് കണ്ണില്‍ കാര്‍മേഘം പെയ്തിറങ്ങി. പരാജയം സമ്മതിക്കാന്‍ മനസില്ലാതെ പഠിച്ചു. പഠിച്ചു മടുക്കുമ്പോള്‍ കരഞ്ഞും, കരഞ്ഞു മടുക്കുമ്പോള്‍ പഠിച്ചും ആ പരീക്ഷക്കാലം ഞാന്‍ തീര്‍ത്തു. ഒരു മാസം കൊണ്ട് പരീക്ഷാക്കാലം അവസാനിച്ചുവെങ്കിലും എന്‍റെ കണ്ണിലെ മണ്‍സൂണ്‍ മാത്രം അവസാനിച്ചില്ല.
കണ്ണുകള്‍ മെല്ലെ തുറന്നു. ഇന്നാണ് വിധി ദിവസം. ഇന്ന് വരെ ജീവിതത്തിലൊരു റിസള്‍ട്ട് അറിയാനും ഞാന്‍ ഇത്രയുമധികം സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാകില്ല. നിമിഷങ്ങള്‍ക്ക് മണിക്കൂറിന്‍റെ ദൈര്‍ഖ്യമുണ്ടോ എന്ന് സംശയിച്ച നിമിഷങ്ങൾ; ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കൽ കൂട്ടുകാരന്‍റെ ശബ്ദം.

"റിസള്‍ട്ട്‌ വന്നു. നീ ഓള്‍ ക്ലിയര്‍"!"""''

നന്ദി പറഞ്ഞു ഫോണ്‍ സംഭാഷണമവസാനിപ്പിച്ച് അച്ഛന്‍റെ മുഖം സ്ക്രീനില്‍ നിറഞ്ഞു നിൽക്കുന്ന മൊബൈല്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു

"അച്ഛന് വേണ്ടി; അച്ഛന് വേണ്ടി മാത്രം."

104 comments:

  1. എന്‍റെ കണ്ണില്‍ നിന്നും അറിയാതെ പൊടിഞ കണ്ണുനീര്‍ തുള്ളികള്‍ നിന്‍റെ പ്രതിഭ വിളിച്ചു പറയുന്നു .........

    ReplyDelete
  2. ചങ്കില്‍ കൊള്ളുന്ന അവതരണം ..

    ReplyDelete
  3. നിന്നെ അറിയുന്നത് കൊണ്ടാകും, ഇത് വായിച്ചപ്പോ കണ്ണ് നിറഞ്ഞു.. അനുഭവങ്ങളിലൂടെ ബ്ലോഗിങ് തുടരുക. പക്ഷെ ഇത് നിന്റെ ജീവിതം തന്നെ ആണല്ലോടാ.. ഗ്രേറ്റ്‌....

    ReplyDelete
  4. ente kannu nirayunneda.. nothin to say...

    ReplyDelete
  5. ശ്രദ്ധയിൽപ്പെട്ട ചില അക്ഷരത്തെറ്റുകൾ :ആഖോഷികാന്‍ = ആഘോഷിക്കാൻ, ശ്രെധിച്ച് = ശ്രദ്ധിച്ച്...

    അനുഭവമാണെന്ന് കരുതുന്നു.
    ചില പാഠങ്ങൾക്ക് ജീവനേക്കാൾ വിലയുണ്ടനിയാ..നല്ലതു വരട്ടെ..

    ReplyDelete
  6. ഡാ, കരയാതെ കണ്ണാ നീ കരയിക്കാതെ!
    ഓരോ വരിയിലും ഉണ്ടല്ലോ കണ്ണ് നനയിക്കാനുള്ള ചേരുവകള്‍ !
    (കുറച്ചുപേരെ കൂട്ടിവരാം. അവരും കരയട്ടെ)

    ReplyDelete
  7. എന്നെ പ്രോത്സാഹിപിക്കുന്ന എല്ലാവര്‍ക്കും എന്‍റെ നന്ദി

    ReplyDelete
  8. കൂട്ടികൊണ്ട് വന്നാട്ടെ

    ReplyDelete
  9. പഠിച്ചു മടുക്കുമ്പോള്‍ കരഞ്ഞും കരഞ്ഞു മടുക്കുമ്പോള്‍ പഠിച്ചും ആ പരീക്ഷകാലം ഞാന്‍ തീര്‍ത്തു.

    എല്ലാം മനസ്സില്‍ തട്ടുന്ന വരികള്‍...
    നന്നായി എഴുതി..അത് കൊണ്ട് തന്നെ കണ്ണ് നിറഞ്ഞു...

    കണ്ണൂരാന്...നന്ദി...

    ReplyDelete
  10. മനസ്സിലാക്കാനും അറിയാനും വൈകുന്നതാണ് പല പരാജയങ്ങള്‍ക്കും കാരണമാകുന്നത്.
    വേദനിപ്പിച്ച എഴുത്ത്‌.

    ReplyDelete
  11. മനസ്സില്‍ തട്ടുന്ന വിധമാണ് ഈ എഴുത്ത് ...
    പഠിക്കുന്ന കുട്ടികള്‍ക്ക് ഇത് ഒരു മാതൃകയും ...

    ReplyDelete
  12. ഹൃദയസ്പര്‍ശിയായ കഥ.
    കൂടുതല്‍ എഴുതുന്നതിനേക്കാള്‍.,
    നല്ലത് എഴുതുമ്പോള്‍ കിട്ടുന്ന
    ആത്മഹര്‍ഷം അനുഭവിക്കാന്‍
    കഴിയുന്നുണ്ടല്ലോ!!!
    ആശംസകള്‍

    ReplyDelete
  13. വീട്ടുകാര്‍ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന ഉഴാപ്പാളികളായി നടക്കുന്ന കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്. നന്നായിരിക്കുന്നു. അത്രക്കിഷ്ടായി. സ്വന്തം ജീവിതം ചാലിച്ച് എഴുതുമ്പോള്‍ അത് മികവാര്ന്നതാവും എന്നുള്ളതിന് മികച്ച ഉദാഹരണം. കൂടുതല്‍ വാക്കുകള്‍ കിട്ടുന്നില്ല പറയാന്‍.

    ReplyDelete
  14. തുടര്‍ന്നും എഴുതുക ,,ആശംസകള്‍
    (സബ്ദം അല്ല ട്ടോ ശബ്ദം ആണ് )

    ReplyDelete
  15. ആ പരീക്ഷാ കാലത്തു നിനക്കൊരിത്തിരി ആശ്വാസം നല്‍കിയവരുടെ കൂട്ടത്തില്‍ ഒരാള്‍ ആകാന്‍ എനിക്കും കഴിഞ്ഞല്ലോ. അന്ന് വന്ന കന്നീരിനെക്കാള്‍ ചൂട് ഇപോലത്തെ കണ്ണീരിനു ആണ് എന്ന് തോന്നുന്നു.

    ReplyDelete
  16. എഴുത്ത് നന്നായിട്ടുണ്ട്.
    ചില അനുഭവങ്ങൾ ജീവിതത്തിനു കരുത്തേകുന്നവയാണ്.
    ചില ഓർമ്മകൾ ഒരിക്കലും മായാത്തവയും..!

    ആശംസകൾ നേർന്നുകൊണ്ട്..പുലരി

    ReplyDelete
  17. മേരി പെണ്ണിന് ഓര്‍മ്മ ഇല്ലെ അന്നത്തെ സര്‍ക്യൂട്ട് എക്സാം?

    ReplyDelete
  18. കണ്ണൂരാന് സ്വന്തം പോസ്റ്റ്‌ മാത്രമല്ല, മറ്റുള്ളവരുടെ പോസ്റ്റും ഹിറ്റ്‌ ആക്കാന്‍ അറിയാം. . എനിക്ക് മെയില്‍ കിട്ടിയത് ഇങ്ങനെ

    ഇത് വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും...!

    നന്നായി, ഞാനും ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ആയിരുന്നു. . ഞാന്‍ അനുഭവിച്ചില്ലെങ്കിലും മനസ്സിലാവും എനിക്ക്. . . നൊമ്പരപെടുത്തി. . എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ ഒന്ന് ഇത് വരെ ചിന്തിച്ചില്ല എന്നാണു ഞാന്‍ ആലോചിക്കുന്നത്. . അസൂയ അസൂയ. . ഇഷ്ടപ്പെട്ടു കേട്ടോ

    ReplyDelete
  19. മനസ്സില്‍ തട്ടുന്ന വിവരണം..
    മിഴില്‍ നനവോടെ വായിച്ചു ..

    ReplyDelete
  20. കണ്ണൂരാന്‍ മെയിലയച്ച് കൂട്ടിക്കൊണ്ട് വന്നതാണ്. പക്ഷെ ഇന്ന് വായിക്കുന്നില്ല. നാളെ തീര്‍ച്ചയായും വായിക്കുന്നതായിരിക്കും.

    ReplyDelete
  21. വളരെ മനോഹരമായി അവതരിപ്പിച്ചു ഈ ജീവിതം ..നല്ല എഴുത്ത് ഇനിയും എഴുതുക ...അച്ഛന് വേണ്ടി .....അച്ഛന് വേണ്ടിയും ഞങ്ങള്‍ക്ക് വേണ്ടിയും

    ReplyDelete
  22. അവതരണം അപാരം...സഹോദരന്റെ വാക്കുകള്‍ ശബ്ദം ഇടറുന്നപോലെ ഇടറിയ വാക്കുകള്‍ !!

    ReplyDelete
  23. തീവ്ര ദുഖത്തിലേക്ക് വഴി നടത്തുന്ന ഒരു നോമ്പരാനുഭവം..ഹൃദയത്തില്‍ തട്ടിയല്ലാതെ വായന അവസാനിപ്പിക്കാന്‍ പറ്റാത്ത വല്ലാത്തൊരു അവസ്ഥ. ആദ്യമായി ഇവിടെ വന്ന ആരും കണ്ണ് നനഞ്ഞു മാത്രമേ തിരിച്ചു പോകൂ..സുഹൃത്തിന് ആശംസകള്‍ ..ഒപ്പം ദീപ്തമായ ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നൂറു മിഴിനീര്‍പൂക്കളും

    ReplyDelete
  24. കൂട്ടുകാരാ ,നിന്റെ ആ പ്രിയപ്പെട്ട അച്ഛന് എന്റെയീ കണ്ണീര്‍ പൂക്കളാല്‍ പ്രണാമം ,വെറും വാക്കല്ലാ,സത്യം ..ആ പാവം അച്ഛന് നീ നല്‍കിയ സമ്മാനവും ഒരു പാട വലുതാ വിഘ്നേശ് ,ഇനി വിഘ്നങ്ങലോനുമില്ലാതെ നിന്റെ ജീവിതം ഒഴുകട്ടെ ..

    ReplyDelete
  25. da kidilln.. enikku serikkum ishtapettu.. continue ur journey

    ReplyDelete
  26. da kidilan enik serikkum ishtapettu.. al d very bst dear

    ReplyDelete
  27. "അച്ഛന് വേണ്ടി; അച്ഛന് വേണ്ടി മാത്രം."
    ശരിക്കും ചങ്കില്‍ കൊണ്ടു വിഗ്നേഷ്...

    ReplyDelete
  28. ഇത് ഇവിടെ കുറിക്കുമ്പോള്‍ ഇത്രയും മനോഹരമായി വായനക്കാര്‍ ഏറ്റെടുക്കും എന്ന് ഞാന്‍ കരുതിയതെ ഇല്ല. എനിക്ക് നല്‍കുന്ന ഈ പ്രോത്സാഹനത്തിന് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. തുടര്‍ന്നും നിങ്ങളുടെ എല്ലാം പ്രോത്സാഹനങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ച് കൊള്ളുന്നു

    ReplyDelete
  29. നന്നായി . അവതരണത്തില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ ചിലപ്പോള്‍ പാളിപ്പോകാവുന്ന ഈ വിഷയം നല്ല വായനാനുഭവം നല്‍കി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  30. ഹൃദയ സ്പർശിയായ കുറിപ്പ്.

    വളരെ ഭംഗിയയി എഴുതി.ഇനി പോസ്റ്റിടുമ്പോൾ ഒരു മെയിലയക്കു, പ്ലീസ്.

    വഴി കാണിച്ച കണ്ണൂരാനു നന്ദി.

    ReplyDelete
  31. ജീവിതത്തില്‍ നേരിട്ട ഓരോ വമ്പന്‍ പരാജയത്തിനോടും മധുരപ്രതികാരം ചെയ്യാന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ത്ഥത.
    ഒരു പക്ഷേ ദൈവം മനുഷ്യനായി മാറ്റിവച്ച പരമമായ സത്യം...!
    മാനവ ചരിത്രത്തില്‍ ഇന്നേ വരെ നടന്നിട്ടുള്ള ആത്മഹത്യകള്‍ക്കെല്ലാം കാരണക്കാരന്‍ മുകളില്‍ പറഞ്ഞ ആ കൃതാര്‍ത്ഥതയുടെ കുറവൊന്നു മാത്രമായിരുന്നില്ലേ എന്നു പോലും തോന്നിപ്പോവുകയാണിപ്പോള്‍.

    ReplyDelete
  32. കണ്ണൂരാന്‍ വഴി വന്നതാണ്...
    ചിരിക്കാന്‍ വേണ്ടി വന്നതാണ്...
    പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ കുറ്റബോധം മാത്രം മനസ്സില്‍

    ReplyDelete
  33. മനസ്സ് :- അത് പോലേ പകര്‍ത്തി എഴുതിയത് കൊണ്ടാണോ വല്ലാതെ ഫീല്‍ ചെയ്തു... സ്നേഹ നിധിയായ ആ അച്ഛനു പ്രണാമം,,,,,,,,

    ReplyDelete
  34. അനുഭവങ്ങളൂറ്റേ തീച്ചൂളയിൽ നിന്നും ഒരു കഥകൂടെ. ഇവിടെ അച്ഛന്റെ മരണമാണു പ്രധാൻ ഇതിവൃത്തം എങ്കിലും..അച്ചന്റെ ആത്മാവിനു ശാന്തിയാകാൻ, പരീക്ഷയിൽ ജയിക്കാൻ മകനെടുത്ത യത്നം ഒരു സാരോപദേസം കൂടിയാകുന്നൂ..അതുകൊണ്ട് തന്നെ ഒരു കണ്ണീർകഥയെക്കാൾ ഇതിനു ഒരു പുതിയ മാനംകൂടി നൽകുന്നൂ...ഇനിയും എഴുതുക.. http://irippidamweekly.blogspot.in/

    ReplyDelete
  35. എന്താണ് പറയുക ..... സ്നേഹ നിധിയായ ആ അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ചു പ്രയത്നിക്കൂ. ജീവിത വിജയം സുനിശ്ചിതം.

    കണ്ണ് നിറച്ചു ഈ വരികള്‍

    ReplyDelete
  36. മനസ്സിനെ വല്ലാതെ സ്പര്ശിച്ചു എഴുത്ത്. അനുഭവമാണേങ്കിലും അത് അനുഭവിച്ച അതേ തീവ്രതയില്‍ തന്നെ വായനക്കാരിലേക്ക് എത്തിക്കുക എന്നത് ഒരു കഴിവും കലയുമാണ്‌. വിജയിച്ചിരിക്കുന്നു. സഭാഷ്..!

    ReplyDelete
  37. ഇത്തരം കധകളിലെ വികാരതീവ്രത മനസ്സിലാക്കാം.അല്പം പാളിപ്പോയാൽ സെന്റിമെന്റലിസത്തിന്റെ മൂക്കളയൊലിപ്പിക്കലായി മാറാനും സാധ്യത ഏറുന്നു.ശ്രമം തുടരുക..അഭിനന്ദനം..

    ReplyDelete
  38. അതിന്‍റെ തലേന്ന് അച്ഛന്റെ പെട്ടികള്‍ ശ്രെധിച്ചു. അതില്‍ from Doha to TVM എന്ന് എഴുതിയിരിക്കുന്നു. അച്ഛന്‍ തന്നെ എല്ലാം പാക്ക് ചെയ്തു സ്വന്തം കൈ പടയില്‍ എഴുതിയിരിക്കുന്നു. B.J Nair എന്ന പേരിനു മുന്‍പില്‍ Late എന്ന് എഴുതണ്ട പണി മാത്രമെ സുഹൃത്തുക്കള്‍ക്ക് വന്നുള്ളൂ. മരണത്തില്‍ പോലും ആരെയും ബുദ്ധിമുട്ടിച്ചില്ല എന്‍റെ അച്ഛന്‍........:; ആ പെട്ടികളില്‍ ഒന്ന് പൊട്ടിച്ചു. അതില്‍ ഒരു മൂലയ്ക്ക് നോക്കിയ 5310 പാക്കറ്റ്! കൊച്ചുമോന് അച്ഛന്‍റെ അവസാന സമ്മാനം. അതും കെട്ടി പിടിച്ചു പൊട്ടികരയുമ്പോള്‍ മറച്ച് വെച്ച സത്യങ്ങള്‍ കുറ്റബോധം ആയി മനസിനെ പൊള്ളിക്കുന്നത് ഞാന്‍ അറിഞ്ഞു.

    ******

    ഈ വരികള്‍ എന്‌റെ കണ്ണിനെ ഈറനണിയിച്ചു എന്ന് തന്നെ പറയട്ടെ, വളരെ ആര്‍ദ്രമായി അച്ഛനോടുള്ള സ്നേഹവും ആദരവും എഴുത്തിലൂടെ പ്രകടിപ്പിച്ച സുഹൃത്തിന്‌ അഭിനന്ദനങ്ങള്‍. വേറ്‍പാടും വേദനകളും മനസ്സിനെ വല്ലാതെ ഉലച്ചു. ആശംസകള്‍

    ReplyDelete
  39. മനസ്സില്‍ തട്ടിയെന്ന് പറയട്ടെ..........

    ReplyDelete
  40. വായിച്ചു. തെമ്മാടിയുടെ ഈ കുറിപ്പ് ഹൃദയത്തെ തൊടുന്നു.

    ReplyDelete
  41. വായിച്ചു ചൂടുള്ള കണ്ണീരിന്റെ വരികൾ...

    അച്ചനു കാണാലോകത്ത് നന്മകൾ ലഭിക്കട്ടെ ഈ മകനിലൂടെ

    ReplyDelete
  42. ഹൃദയസ്പര്‍ശിയായ എഴുത്ത്.

    ReplyDelete
  43. ഈ എഴുത്ത് ഇഷ്ടമായി

    ReplyDelete
  44. അതെ.. ചൂടുള്ള കണ്ണീരിന്റെ വരികൾ...

    കണ്ണു നനയിപ്പിച്ചു...

    ReplyDelete
  45. Vignesh, this touched my heart. Don't know what to say.

    ReplyDelete
  46. ..ശ്രമിച്ചാൽ എന്തും നേടാമെന്ന പാഠവുംകൂടി ഉൾപ്പെടുത്തി, വിഷാദവാനായി, വായിക്കുന്നവരെ സങ്കടപ്പെടുത്തിയുള്ള എഴുത്ത്...ആത്മകഥയുടെ അംശം ഇങ്ങനെ കാണിക്കുമ്പോൾ ആർക്കാണ് വിഷാദം വരാത്തത്.?.....

    ReplyDelete
  47. ഹാഷിം ഇങ്ങനെയാണ്. ഇടയ്ക്ക് ചില ബ്ലോഗുകൾ പരിചയപ്പെടുത്തും. അവയുടെ ദുഃഖം കുറേക്കാലം മനസ്സിൽ തങ്ങി നിൽക്കും. നന്നായി അവതരിപ്പിച്ചിരിക്കുന്നു ജീവിതത്തിലെ ഒരേട്.

    ReplyDelete
  48. njn vayikan madi ulla aallanu .. but ithu njn muzhuvan vayichu... good one...

    ReplyDelete
  49. എന്‍റെ മുഖത്ത് നോക്കി ഒരു അടി കിട്ടിയ പോലുണ്ട്..
    സപ്ലി ആഘോഷമാക്കുന്ന എല്ലാ "എഞ്ചിനീയര്‍മാര്‍ക്കും" ഒരു പാഠമാവട്ടെ ഇത്

    ReplyDelete
  50. നന്നായി കണ്ണാ ..ഇനി എഴുതുമ്പോള്‍ അക്ഷരതെറ്റുകള്‍ കൂടി ശ്രദ്ധിക്കണം ..ആശംസകളോടെ.

    ReplyDelete
  51. കഥയായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.. അതല്ലാതെ ഒന്നുമല്ലാതിരിക്കട്ടെ..

    ReplyDelete
  52. അച്ഛന്‍..ആ ഓര്മ എന്റെയും ഉള്ളില്‍ പിടയുന്നു..
    മനസ്സില്‍ ഒരു മുള്ളുകൊണ്ട വേദന .. നന്നായി എഴുതി

    ReplyDelete
  53. എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം ഇവിടെ കുറിക്കുമ്പോള്‍ എല്ലാവരും അത് നെഞ്ചോട് ചേര്‍ക്കും എന്ന് കരുതിയില്ല. ഇന്ന് എനിക്ക് കിട്ടുന്ന ഈ പ്രോത്സാഹനത്തിന്‌ 100 അവാര്‍ഡുകളെക്കാള്‍ തിളക്കം ഉണ്ട്. എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.....

    ReplyDelete
  54. നന്നായിട്ടെഴുതി, ആത്മാവില്‍ തൊടും വിധം തന്നെ.

    ReplyDelete
  55. എന്തു പറയണമെന്നറിയില്ല.മനസ്സിനെ ആഴത്തിൽ മുറിവേൽ‌പ്പിച്ച അനുഭവം.

    നന്മകൾ നേരുന്നു.ഇനിയും തളരാതെ മുന്നേറുക.

    ReplyDelete
  56. എല്ലാ നന്മകളും നേരുന്നു. നന്നായ് പ്രയത്നിച്ച് ഉയരങ്ങളിലെത്തുക,അച്ഛൻ കാണുന്നുണ്ടാവും എല്ലാം,സന്തോഷിക്കുന്നുണ്ടാകും.

    ആശംസകളോടേ...

    ReplyDelete
  57. ഹൃദയത്തില്‍ തട്ടിയ വരികള്‍ ..തുടരുക..
    ആശംസകള്‍

    ReplyDelete
  58. മനസ്സിനുള്ളിൽ നിന്നും വന്ന വരികളാണല്ലോ, അതാണ് വായിക്കുന്നവരുടെ ഉള്ളിലും തട്ടുന്നത്..!

    എല്ലാ വിഘ്നങ്ങളും മാറും കേട്ടൊ വിഘ്നേശ്വരാ...

    ReplyDelete
  59. വളരെയധികം ഉള്ളില്‍ തട്ടിയ അനുഭവക്കുറിപ്പ്.ഇന്നത്തെ യുവ തലമുറക്കൊരു താക്കീത് കൂടിയാണിത്. ഹാഷിമായാലും കണ്ണൂരാനായാലും ചിലപ്പോഴിങ്ങനെയാ...നല്ല ചില പോസ്റ്റുകളിലേക്ക് വഴി കാണിചു തരും. രണ്ടു പേരും ഈയിടെയായി സ്വന്തം പോസ്റ്റുകള്‍ ഇറക്കാറുമില്ല!. ഒരു കണക്കിനു ഇതു തന്നെയാ ഭേതം!. കൂതറയായായാലും കല്ലിവല്ലിയായാലും!.രണ്ടു പേര്‍ക്കും പ്രത്യേക സ്നേഹാന്വേഷണങ്ങള്‍!...

    ReplyDelete
  60. കണ്ണൂരാനേ..ഹൃദയസ്പർശിയായ അവതരണം..വേദനിപ്പിക്കുന്ന ചില ജീവിതയാഥാർത്ഥ്യങ്ങളൂടെ തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം ശുദ്ധമാക്കപ്പെടുന്നത്.ഉത്തരാവാദിത്ത്വങ്ങൾ മറന്ന് ജീവിതം ആഘോഷം മാത്രമാക്കുന്ന പുതുതലമുറ, തീർച്ചയായും ഇത് വായിച്ചിരിക്കണം. ആശംസകൾ നേരുന്നു.

    ReplyDelete
  61. വിഗ്നേശിന്‌ വശ്യതയോടെ കഥപറയാന്‍ കഴിയുന്നുണ്ട്‌.
    "എന്നും വരുമ്പോള്‍ നേരെ ബെഡ് റൂമില്‍ ചെന്ന്, കൊണ്ട് വന്ന പെട്ടികള്‍ മക്കളെ കൊണ്ട് തുറപ്പിച്ച് എന്തൊക്കെ കൊണ്ടുവന്നു എന്ന് പറഞ്ഞിരുന്ന അച്ഛന്‍ ആദ്യം ആയി അകത്തേക്ക് കടക്കാതെ കാര്‍ പോര്‍ച്ചില്‍ വിശ്രമിച്ചു....
    "അന്ന് വൈകുന്നേരം അച്ഛന്‍ മക്കള്‍ക്ക്‌ കാണാന്‍ ഒരു പിടി ചാരം മാത്രം ബാക്കി വെച്ച് പരലോകത്തേക്കു മടങ്ങി....
    "അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ ആകുന്ന ജീവന്‍റെ വിത്തിട്ടടച്ച അച്ഛന്‍റെ അസ്ഥികള്‍ ഒരു ചെറിയ മങ്കുടത്തില്‍ ഇട്ടടക്കാന്‍ പുത്രന്മാരെ കാലം നിയോഗിച്ച ദിവസം...."

    വായനക്കാരന്റെ മനസ്സില്‍ അനുകമ്പയുടെ മൃദുല ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ആവിഷ്കാരങ്ങള്‍ ശ്രദ്ധേയമാണ്‌. പക്ഷേ, ഹൃദയവ്യഥയാല്‍ ഉയര്‍ന്ന തന്റെ അമര്‍ഷം കാട്ടി ശാന്തിക്കാരനെ വിളിച്ച്‌ പുലഭ്യം പറയുന്നതോടെ അനുവാചന്റെ മനസ്സ്‌ ഇതിനകം ചോര്‍ത്തിയെടുക്കപ്പെട്ട ആഖ്യാന രീതിക്ക്‌ ഒരു വിപ്ലവകാരിയുടെ പ്രക്ഷോഭം കലര്‍ത്തി ഊനം വരുത്തിക്കളഞ്ഞു എന്നാണ്‌ എന്റെ പക്ഷം. മേലെഴുതിയ ആവിഷ്കാര ചമല്‍ക്കാരം തന്നെ സുഭഗതയോടെ ഇവിടെയും ആവര്‍ത്തിക്കേണമായിരുന്നു. അത്തരം ഒരു അവതരണ രീതിക്ക്‌ ഇതാ ഒരു ദൃഷ്ടാന്തം:
    വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടാതെ, അച്ഛന്‍ ബാക്കിയാക്കിപ്പോയ, ഒരു പുത്രന്റെ കണ്ണീരാല്‍ നനവുറ്റ ചാരം മുറുക്കിപ്പിടിച്ച കൈമുഷ്ടി പണ്ഡിതന്റെ മുമ്പില്‍ നീട്ടിക്കാട്ടിക്കൊണ്ട്‌ പറയുന്നു: "ശ്രേഷ്ഠനായ പണ്ഡിതവര്യാ, എന്റെ അച്ഛന്‍ രക്ഷപ്പെട്ടു. അവശിഷ്ടമായി, ഇതു വരെ വെറുതെയാകാത്ത, ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത അങ്ങയുടെ പൂജാകര്‍മ്മങ്ങളുടെ ഹോമദ്രവ്യമാക്കിക്കൊണ്ട്‌, ഇതാ ഒരു പിടി ചാരം...."

    സ്പഷ്ടമായും വൈവിധ്യമാര്‍ന്ന രണ്ടു രീതികള്‍. പക്ഷേ, ഔന്നത്യം രണ്ടാമത്തേതിനായിരിക്കും എന്നാണ്‌ എന്റെ പക്ഷം; ഒരു തനയന്റെ ആത്മവേദനയുടെ ഉള്‍വിളി ഇതില്‍ പ്രകടമാണ്‌. ആത്മസംയമനത്തിന്റെ വൈശിഷ്ട്യം നിറപൂണ്ട്‌ നില്‍ക്കുകയും ചെയ്യും.

    നല്ല എഴുത്തിന്‌ അഭിനന്ദനങ്ങള്‍‍!

    ReplyDelete
  62. വാചാലം ഈ നൊമ്പരം..

    ReplyDelete
  63. ഡേയ് കണ്ണാ,
    പോരെ? എത്രപേരാ തന്റെ അച്ഛന് പ്രണാമമര്‍പ്പിക്കാന്‍ ഓടിവന്നത്!
    അദ്ദാണ് ബൂലോകസ്നേഹം.
    ഇനിയും വരൂ നല്ലെഴുത്തുകള്‌ുമായി.

    ReplyDelete
  64. വളരെ മനോഹരമായി അവതരിപ്പിച്ചു

    ReplyDelete
  65. ഡാ എന്താ പറയേണ്ടേ ? എന്റെ കണ്ണ് നിറഞ്ഞുപോയി .വീണ്ടും ആ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു പോയി നിന്റെ പ്രതിഭ വെറുതെ കളയരുത് .

    ReplyDelete
  66. പറഞ്ഞു പറഞ്ഞു പുതുമയില്ലാതായ ഒരു വിഷയത്തെ അവതരണത്തിലെ മികവ് കൊണ്ട് ഉദാത്തമാക്കിയിരിക്കുന്നു...

    വിഗ്നേഷ് വല്ലാതെ നൊമ്പരപ്പെടുത്തി.
    അത് കഥാകാരന്‍റെ വിജയം തന്നെ...

    ReplyDelete
  67. എല്ലാം മനസ്സില്‍ തട്ടുന്ന വരികള്‍.,കണ്ണ് നിറഞ്ഞു.

    ReplyDelete
  68. പഠിച്ചു മടുക്കുമ്പോള്‍ കരഞ്ഞും കരഞ്ഞു മടുക്കുമ്പോള്‍ പഠിച്ചും അച്ഛനോടുള്ള ആത്മാര്‍ഥമായ സ്നേഹത്തിന്റെ വിജയം ,അവസാനം കണ്ണുനീരിന്റെ നനവോടെ വായിച്ചു തീര്‍ത്തു ഇനിയും എഴുതൂ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  69. നന്ദി കണ്ണൂരാന്‍
    ഇത് കഥയാണോ? ആത്മകഥയാണോ?
    കഥയെന്നു കരുതി വായിക്കുമ്പോള്‍ ആത്മകഥയുടെ അംശങ്ങള്‍ ചിലയിടത്ത്. ആത്മകഥയെന്നു നോക്കുമ്പോള്‍ മനോഹരമായ കഥയുടെ കനലുകള്‍.,
    മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. ഗംഭീരമായ അവതരണം. പലയിടത്തും തൂലിക നെഞ്ചിലേക്ക് നേരിട്ട് കുത്തിയിറക്കി.ആ പ്രതിഭക്ക് ഒരു സലാം.

    ReplyDelete
  70. എഴുത്ത് നന്നായിട്ടുണ്ട്...മനസ്സില്‍ വല്ലാതെ കൊണ്ട് ...കണ്ണുനിറഞ്ഞു ട്ടോ ..



    കണ്ണൂരാനെ, ഒരു ടവലും കൂടെ കരുതിക്കോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി താന്‍ വെറുതെ പറഞ്ഞതാണെന്ന് ...!!

    ReplyDelete
  71. ഭാവനയുടെ ലോകത്ത് നിന്നല്ല, വേദനയുടെ ലോകത്ത് നിന്നാണ് മികച്ച രചനകള്‍ പിറക്കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അനവധി പോസ്റ്റുകള്‍ക്ക് വിഷയമായിട്ടുണ്ട്. പക്ഷേ ഈ പോസ്റ്റ് അവയെയെല്ലാം മികച്ചു നില്‍ക്കുന്നു. നല്ല ഒഴുക്കുള്ള ഭാഷ, വേദന മുറ്റി നില്‍ക്കുന്ന വരികള്‍. ഒരു നല്ല എഴുത്തുകാരന്‍ ഇതുവഴി കടന്നുവരട്ടെ!!
    അച്ചന്റെ ആത്മാവിന് ശന്തി ലഭിക്കട്ടെ.
    ലിങ്ക് അയച്ചു തന്ന ഹാഷിമിന് നന്ദി.

    ReplyDelete
  72. Kannu niraykunna anubhava kadha.. Vikaarangal maaykaathe maraykaathe avatharipichu... Athi manoharam..

    ReplyDelete
  73. മനോഹരമായ അവതരണം. എന്‍റെ അമ്മയുടെ അവസാന നിമിഷങ്ങള്‍ ഞാന്‍ എഴുതിയതും വായിക്കുമല്ലോ http://thahirkk.blogspot.com/2012/03/blog-post_17.html

    ReplyDelete
  74. ബ്ലോഗ്‌ എഴുതുന്നു എന്ന
    ധിക്കാരത്തിന്, ബ്ലോഗര്‍
    എന്നെന്നെ പുച്ഛിച്ചുതാണ്,
    ഈ ലോകം........

    http://velliricapattanam.blogspot.in/2012/07/blog-post.html

    ReplyDelete
  75. സത്യമായും ഹൃദയത്തില്‍ തൊട്ടു....ഇതുപോലെ ഒരു അനുഭവം എന്‍റെ സുഹൃത്തിന്റെ അച്ഛന് ഉണ്ടായത് കണ്ടിടുണ്ട്....പെരുന്നാളിന് വരുംമെന്നരിയിച്ചു എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന അവര്‍ക്ക് മുന്നില്‍ മരണത്തിന്റെ കൈപിടിച്ച് വന്ന അച്ഛന്‍...വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ ഹൃദയാഘാതം അദ്ധേഹത്തെ പ്രിയപെട്ടവരുടെ അരികില്‍ നിന്നും എന്നേക്കുമായി കൊണ്ട് പോയി...അന്ന് തകര്‍ന്നു പോയ സുഹൃത്തിനെ ആശ്വസിപിക്കാന്‍ വാക്കുകളില്ലാതെ പതറിനിന്നതും മനസ്സില്‍ നിന്നും മാഞ്ഞിടില്ല...ആശംസകള്‍ സുഹൃത്തേ...:)

    ReplyDelete
  76. ആ അച്ഛന് വേണ്ടി രണ്ടിറ്റു കണ്ണുനീര്‍... ഈ തെമ്മാടിക്കു പരീക്ഷ ജയിച്ചതിനു പൂച്ചെണ്ടുകള്‍....

    ReplyDelete
  77. Kannu nanayichu....hrudhayathil kollunna vachakangal.....nannayi ezhuthi..Achante athmavinu nithyasanthi nerunnu...

    ReplyDelete
  78. ഹൃദയ സ്പർശിയായ അവതരണം... ദൈവം നിനക്കു നന്മ വരുത്തട്ടെ..

    ReplyDelete
  79. എന്താ പറയാ.. അനുഭവങ്ങള്‍ അത് അതേ തീവ്രതയില്‍ മറ്റുള്ളവരിലേക്ക് പകരാന്‍ കഴിവുള്ളവര്‍ അപൂര്‍വം.. ഈ അനുഭവം വായിക്കുന്നവരുടെ ഒക്കെ കണ്ണ് നിറക്കുന്നു സുഹൃത്തേ..

    ReplyDelete
  80. വല്ലാതെ മനസ്സ് വിഷമിപ്പിച്ചു ഈ പോസ്റ്റ്.. ശരിക്കും ഹൃദയസ്പര്‍ശിയായിരുന്നു..
    തിരുമേനിയോടുള്ള ചീത്ത ഒഴിവാക്കാമായിരുന്നു എന്ന് തോന്നി....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ... ആ അവസ്ഥയില്‍ ഞാന്‍ വിളിച്ചു പോയി....

      Delete
  81. കണ്ണുകൾ നിറയാതെ ആരെങ്കിലും ഇതു വായിച്ചുകാണുമെന്നു തോന്നുന്നില്ല. അതാണ് നൈസർഗ്ഗികമായ എഴുത്തിന്റെ ശക്തി. തുടരുക, പ്രിയ കൊച്ചൂ..

    ReplyDelete
  82. മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു

    ReplyDelete
  83. വായിച്ചു... ഒരു വാക്കെങ്കിലും ഇവിടെ കുറിച്ചിടാതെ പോകാനാകുന്നില്ല... തുടര്‍ന്നും എഴുതുക, ഭാവുകങ്ങള്‍..

    ReplyDelete
  84. വായിച്ചു കൊണ്ടിരിക്കെ കണ്ണില്‍ നനവ്‌ പൊടിഞ്ഞു.. കുറച്ചു നേരത്തേക്ക്‌ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായി പോയി ഞാന്‍.,... സപ്ലികള്‍ വല്ലാതെ ഭാരമായിരിക്കുന്ന എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍..,... മനസ്സില്‍ വിഷമം പതഞ്ഞു പൊങ്ങുന്നു.... ഹൃദയസ്പര്‍ശിയായ അവതരണം...

    ReplyDelete
  85. വിഗ്നേഷ്,
    വായിച്ചു നിര്‍ത്തിയപ്പോള്‍ കണ്ണീര്‍ പൊടിഞ്ഞു. താങ്ങള്‍ക്കും കുടുംബത്തിനും പ്രാര്‍ത്ഥനയും നന്മ്മയും നേരുന്നു.

    ReplyDelete
  86. വളരെ വൈകി അന്ന് വനതെങ്കിലും ഒരു പക്ഷെ എനിക്ക് മാത്രം ആയിരിക്കും ഈ ഭാഗ്യം, നിന്നെ ഓണ്‍ ലൈനില്‍ കണ്ടു കൊണ്ട് ഇതു വായിക്കാന്‍ പറ്റിയല്ലോ, അഭിപ്രായം ഒന്നും പറയാനില്ല, ഒന്നേ കെട്ടിപിടിച്ചു രണ്ടു മിനിറ്റ് നില്‍ക്കണം നിന്റെ ഒപ്പം, അതില്‍ ഉണ്ടാവും എന്റെ അഭിപ്രായം ...............ആ കണ്ണ് ഇനി നന്നയരുത്, ഞാന്‍ പ്രാര്‍ത്ഥിക്കും വിഗുസിന്റെ അച്ഛന് വേണ്ടി :(എല്ലാ ഭാവുകങ്ങളും !!!!

    ReplyDelete
  87. വൈകി വന്നത് ഇത് വായിക്കാന്‍ ആയിരുന്നു എന്നറിഞ്ഞില്ല. ആ വാക്കുകള്‍ വിളിച്ചോതി, ഹൃദയവേദന.
    തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം...

    ReplyDelete
  88. ഇവരൊക്കെ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്ത് പറയാന്‍ ..............നമിക്കുന്നു .........ആ മനസിനെ ,,,,

    ReplyDelete
  89. അച്ഛനുമായുള്ള ആത്മബന്ധം വരികളില്‍ തെളിയുന്നുണ്ട്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടായതും ആത്മീയബിസിനസ്സുകാരനോട് രോഷത്തോടെ സംസാരിക്കാന്‍ സാധിച്ചതും അതുകൊണ്ടാണ്. ആത്മാര്‍ത്ഥതയുള്ള എഴുത്ത്... ഹൃദയത്തെ സ്പര്‍ശിച്ചു. ആശംസകള്‍...

    ReplyDelete
  90. വായിച്ചു.
    ഒന്നും പറയാന്‍ തോന്നുന്നില്ല.
    ഇതിലെവിടെയൊക്കെയോ ഞാനുമുള്ളത്
    പോലെ തോന്നുന്നു.

    ReplyDelete
  91. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് ഇവിടെ വന്നത്, ഇറങ്ങുന്നത് കണ്ണ് നിറഞ്ഞും. വേറെ ഒന്നും പറയാനില്ല, പറയാന്‍ കഴിയുന്നില്ല.

    ReplyDelete
  92. വല്ലാതെ വിഷമിപ്പിച്ചല്ലോ ...ഒരു ഫലവും ഉണ്ടായില്ലെങ്കിലും പതിനായിരങ്ങള്‍ ചെലവാക്കി പൂജ കഴിപ്പിച്ച അനുഭവം ഉണ്ട്..വെറുതെ ഒരു സമാധാനത്തിന്...

    ReplyDelete
  93. പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ അത് ഉണക്കാന്‍ കഴിയാത്ത മുറിവുകള്‍ ആണ്....ഈ വേദനയെ അഭിനന്ദിക്കാന്‍ എനിക്ക് കഴിയില്ല..ഭാവുകങ്ങള്‍ ....Vignesh..

    ReplyDelete
  94. താങ്കളുടെ വേദന എന്നിലെക്കും പടർന്നിരിക്കുന്നു.,
    അനുഭവങ്ങളൂടെ ചൂടും ചൂരുമുള്ള സൃഷ്ടികൾ ഇനിയും വരട്ടെ...

    ReplyDelete